Tuesday 16 August 2011

നിങ്ങളിലെ ഞങ്ങൾ!

എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ നടത്തം തുടങ്ങിയത്!
വൈകുന്നേരത്തെ കഥയും പറഞ്ഞുള്ള
ഈ നടത്തത്തിനു വേണ്ടിയാണ്
പകൽ മുഴുവൻ കാത്തിരുന്നത് എന്ന മട്ടിൽ..


...വഴിയിൽ എതിരെ കടന്നു പോയവരും
ബസ്സ്റ്റോപ്പിൽ അക്ഷമരായി കാത്തുനിന്നവരും ,
സാധനം വാങ്ങാൻ കയറിയ സൂപ്പർമാർക്കറ്റിൽ കണ്ടുമുട്ടിയവരും
എല്ലാമെല്ലാം എന്തിനാണ് ഞങ്ങളിലേക്ക്
ഇങ്ങനെ വല്ലാത്തൊരു നോട്ടം പായിക്കുന്നത്!!


പാർക്കിൽ
എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ പുതിയൊരിടം
കണ്ടെത്തിയിരുന്നത്!
കാറ്റും കിളികളും, മനസ്സുനിറക്കുന്ന പച്ചയും ഞങ്ങൾക്ക് ഒരുപോലെ ഹരമാണ്.
ഐസ്ക്രീം നുണഞ്ഞ് കടന്നുപോയ കുട്ടികൾ,
എന്തോ അൽഭുതക്കാഴ്ച്ചയെന്ന പോലെ ഞങ്ങളെ തുറിച്ച് നോക്കി
കളിയാക്കി ചിരിച്ച് എന്തിനാണ് ഞങ്ങളുടെ ചുറ്റിപ്പറ്റി കൂടിയത്!
തിരിഞ്ഞു നിന്ന് എന്തുവേണമെന്ന് കർക്കശമായ നോട്ടത്തോടെ
അവരെ എനിക്ക് തിരിച്ചയക്കേണ്ടി വന്നതെന്തിനാണ്!!
 ഞങ്ങളുടെ സന്തോഷത്തിലേക്ക് മൌനം വലിച്ചിട്ടതെന്തിനാണ്!


ട്രെയിനിൽ
ഒരിക്കലും അവസാനിക്കരുതീ യാത്ര,
എന്ന ഉത്സാഹമായിരുന്നു തുടക്കത്തിൽ ഞങ്ങൾക്ക്.
പ്രത്യേക താളത്തിൽ ജനലിനു പുറത്ത് പെയ്ത് വീഴുന്ന കാഴ്ച്ചകൾ
ഞങ്ങളിലൊരുപോലെ മാസ്മരികത ഉണർത്താറുണ്ട്.
എതിരെയിരുന്ന വല്ല്യമ്മ എന്തിനാണ് ഉറക്കെയുറക്കെ ഞങ്ങളോടായി
കഥകളുടെ കെട്ടഴിച്ച് ചൊരിഞ്ഞത്!
നടക്കാൻ വയ്യാത്ത അയൽ വക്കത്തെ കുട്ടിയുടേയും,
സംസരിക്കാനറിയാത്ത ആരുടെയോ പേരക്കുട്ടിയുടെയും
തുടങ്ങി ഒരുനൂറു കഥകൾ ശബ്ദത്തിൽ സഹതാപം നിറച്ച്
കണ്ണുകളിൽ നനവ് പടർത്തി എന്തിനാണ് പറഞ്ഞുകൊണ്ടിരുന്നത്?
ഇനി മതിയെന്ന് അല്പം ദേഷ്യത്തോടെ പറഞ്ഞ്
അവരെയെനിക്ക് നിശ്ശബ്ദയാക്കേണ്ടി വന്നതെന്തിനാണ്!!
ഞങ്ങളിൽ നിന്ന് യാത്രയുടെ താളങ്ങൾ മായ്ച്ച്
പകരം അസ്വസ്ഥതയുടെ വിത്തുകൾ പാകിയിട്ടതെന്തിനാണ്!!


വീണ്ടും വീണ്ടും
വഴികൾ...ഒരുപാടിടങ്ങൾ..യാത്രകൾ...ആളുകൾ
ഞങ്ങളുടെ സന്തോഷങ്ങളെ കെടുത്തിക്കൊണ്ട്
വീണ്ടും വീണ്ടും
അതേ
തുറിച്ചുനോട്ടങ്ങൾ
സഹതാപ പ്രകടനങ്ങൾ
കളിയാക്കിച്ചിരികൾ..





എന്നാണ് നിങ്ങൾ ഞങ്ങളെ
നിങ്ങളിലൊരാളായി തിരിച്ചറിയുക!














2 comments:

  1. വരികളില്‍ യാത്രയുടെ ആകാംക്ഷയും
    അനിശ്ചിതത്വവും. ഒഴുക്കുള്ള ഭാഷ.

    ReplyDelete